എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സംവിധാനമായിരുന്ന വൈദ്യുതി ബോര്‍ഡിനെ, യുഡിഎഫ് ജനദ്രോഹ സംവിധാനമാക്കി മാറ്റുകയാണെന്നും സര്‍ക്കാരിന്റെ വഴിവിട്ട പോക്ക് അതിവേഗം തിരുത്തുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ മാനംകെട്ട് തിരുത്തേണ്ടി വരുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനദ്രോഹ നടപടികള്‍ ഒന്നിനു പിന്നാലെ ഒന്നായി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നത് എടുത്തുകളഞ്ഞു. ഇനി കണക്ഷന്‍ വേണമെങ്കില്‍ പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കേണ്ടിവരും. വൈദ്യുതി എത്ര വേണമെന്ന് നേരത്തെ കണക്കാക്കാനാവും. ചെലവ് കുറഞ്ഞതും കൂടിയതുമായ വൈദ്യുതി സംയോജിപ്പിച്ചാണ് ബോര്‍ഡ് വില നിശ്ചയിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാക്കാലത്തും വില കൂടിയ വൈദ്യുതിയുടെ സര്‍ച്ചാര്‍ജ് ഈടാക്കാമെന്നാണ് നിലപാട്. കെ.എസ്.ഇ.ബി. ഇതിനൊക്കെ തുനിയുന്നത് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നതിനാലാണ്.
എല്‍ .ഡി.എഫ്. ഭരണമൊഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേക്കും സംസ്ഥാനത്തെ അവസ്ഥ 2006നു മുമ്പുള്ള നിലയിലേക്കായി. നാട്ടില്‍ നിന്നൊഴിഞ്ഞുപോയ കര്‍ഷക ആത്മഹത്യ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു. മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തപോലെ കര്‍ഷക ആത്മഹത്യ അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇപ്പോഴും മടികാണിക്കുകയാണ്. കര്‍ഷകര്‍ക്ക് രക്ഷ നല്‍കുന്നതെങ്ങനെയെന്ന് എല്‍.ഡി.എഫ്. കാണിച്ചിട്ടുണ്ട്. ആ മാതൃക നടപ്പാക്കാന്‍ തയ്യാറാവണം. കര്‍ഷകരില്‍ ആത്മവിശ്വാസമുണ്ടാക്കുക എന്നതാണ് പ്രധാനം. വൈദ്യുതിവെളിച്ചം കേട്ടറിവു മാത്രമായ ഉള്‍പ്രദേശങ്ങളിലും ആദിവാസി ഊരുകളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. മറ്റ് വിഭാഗങ്ങള്‍ക്കും സൗജന്യമായി കണക്ഷന്‍ നല്‍കി. എന്നാല്‍ , ഈ സൗജന്യം യുഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചു. പാവങ്ങള്‍ക്ക് കണക്ഷന്‍ വേണമെങ്കില്‍ ആയിരങ്ങള്‍ നല്‍കണം. ഉള്‍പ്രദേശത്താണെങ്കില്‍ അത് ലക്ഷങ്ങളാകും. ഒരു വശത്ത് ജനങ്ങളെയും മറുവശത്ത് അന്യായ സ്ഥലംമാറ്റത്തിലൂടെ ജീവനക്കാരെയും ദ്രോഹിക്കുകയാണ് ഈ സര്‍ക്കാര്‍ .
വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നുപോലും അനാവശ്യമാണെന്നു പറയാനാവില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കണമെന്നാണ് പ്രധാന ആവശ്യം. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നടന്നിരുന്ന സ്ഥലംമാറ്റങ്ങള്‍ ഇപ്പോള്‍ തോന്നിയപടി പ്രതികാരപരമാവുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. ജീവനക്കാരുടെ അവകാശം ഹനിക്കുന്നത് സ്വാഭാവികമായും വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കും. ജീവനക്കാരുടെ സംഘടിത ശക്തിയെ പുച്ഛിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കുക, ബോര്‍ഡിനും നാടിനും ഉപഭോക്താക്കള്‍ക്കും ഗുണകരമായ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണയില്‍ കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഒ.ഹബീബ് അദ്ധ്യക്ഷനായിരുന്നു.




Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio
















