2009 ഡിസംബര്‍ 2 ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെയാണ് ഇങ്ങിനെ വിശേഷിപ്പിക്കേണ്ടി വരുന്നത്. ഏതാനും വിഭാഗം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി. നല്കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കമ്മീഷന്‍ ഉത്തരവിട്ടത്. നിരക്ക് വര്‍ദ്ധന നിര്‍ദ്ദേശം തള്ളിയെന്ന നിലയ്ക്ക് മധുരം കിനിയുന്ന ഉത്തരവെന്ന് സാധാരണക്കാരാകെ ഇതിനെക്കുറിച്ച് ധരിച്ചിട്ടുമുണ്ട്. എന്നാല്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്ഥിതി മറിച്ചാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ദുര്‍ബലരെയും സാധാരണക്കാരെയുമെല്ലാം ഭാവിയില്‍ ദോഷകരമായി ബാധിക്കുന്നതാണ് ഉത്തരവിലെ പരാമര്‍ശങ്ങളാകെ.മേല്‍ത്തട്ടിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വന്‍കിട വാണിജ്യ ഉപഭോക്താക്കള്‍ക്കും ടാറ്റ, കിന്‍ഫ്ര തുടങ്ങിയ വിതരണ ലൈസന്‍സികള്‍ക്കുമുള്ള നിരക്കുകളില്‍ മാത്രം വര്‍ദ്ധനവ് ഏര്‍പ്പെടുത്താനും സിംഹഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് (ആകെയുള്ള 95 ലക്ഷം ഉപഭോക്താക്കളില്‍ 93 ലക്ഷത്തിനും) ഏഴ് വര്‍ഷത്തിലധികമായി തുടരുന്ന നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെയുമുള്ള കെ.എസ്.ഇ.ബി. നിര്‍ദ്ദേശം കമ്മീഷന്‍ പൂര്‍ണ്ണമായി തള്ളി. ഇലക്ട്രിസിറ്റി ആക്ടിനും കേന്ദ്രനയങ്ങള്‍ക്കും വിരുദ്ധമാണ് ഈ നിര്‍ദ്ദേശങ്ങളെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എച്ച്.റ്റി., ഇ.എച്ച്.റ്റി. വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റ്റി.ഒ.ഡി. ബില്ലിംഗ് സമ്പ്രദായത്തില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. വന്‍കിട എല്‍.റ്റി. ഉപഭോക്താക്കള്‍ക്ക് കണക്ടഡ് ലോഡിനു പകരം കോണ്‍ട്രാക്ട് ഡിമാന്റിന്റെ അടിസ്ഥാനത്തിലുള്ള ബില്ലിംഗിലേക്ക് മാറുന്നതിന് ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. വന്‍കിട എല്‍ .റ്റി. വ്യവസായങ്ങള്‍ക്ക്TOD ബില്ലിംഗ് ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബി. നിര്‍ദ്ദേശം ഓപ്ഷനലായി അനുവദിച്ചിട്ടുണ്ട്.
2009-10 ലെ ബോര്‍ഡിന്റെ പ്രതീക്ഷിത വരവ്ചെലവു കണക്കുകള്‍ അംഗീകരിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവില്‍ കമ്മീഷന്‍ കണ്ടെത്തിയ റവന്യൂ വിടവ് നികത്താനാണ് നിരക്ക് വര്‍ദ്ധന നിര്‍ദ്ദേശം ബോര്‍ഡ് നല്‍കിയിരുന്നത്. ഈ ഉത്തരവിന്റെ കാര്യത്തിലും കമ്മീഷന്‍ ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബോര്‍ഡിന്റെ സാമ്പത്തികനിലയില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി നിരീക്ഷിച്ചുകൊണ്ട് മുന്‍വര്‍ഷങ്ങളിലെ ലാഭത്തില്‍ നിന്നും ഈ വര്‍ഷം പ്രതീക്ഷിക്കുന്ന നഷ്ടം നികത്താവുന്നതേയുള്ളൂ എന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
2006 മുതല്‍ ബോര്‍ഡിന്റെ ഉല്പാദനക്ഷമതയിലും പ്രവര്‍ത്തനക്ഷമതയിലും വലിയ പുരോഗതിയുണ്ടായതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനികവും മെച്ചപ്പെട്ടതുമായ മാനേജ്മെന്റ് രീതികള്‍ ഉപയോഗപ്പെടുത്തിയാണ് ബോര്‍ഡ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്ന് കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്. ഈ നിലയ്ക്ക് ഇനിയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കൊണ്ട് വര്‍ഷാദ്യം കണക്കാക്കിയിരുന്ന റവന്യൂകമ്മി നികത്താമെന്ന പ്രതീക്ഷയാണ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
ബോര്‍ഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ 3 വര്‍ഷങ്ങളിലായി വളരെ മെച്ചപ്പെട്ടെന്ന കമ്മീഷന്റെ നിഗമനം തികച്ചും വസ്തുതാപരം തന്നെയാണ്. 2002 ന് ശേഷം നിരക്ക്വര്‍ദ്ധനവൊന്നും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പോലും 2002-03 ലെ 2646 കോടി റവന്യൂ വരവിന്റെ സ്ഥാനത്ത് 2008-09 ലെ റവന്യൂ വരവ് 5097 കോടി രൂപയായാണ് വര്‍ദ്ധിച്ചിട്ടുള്ളത്. പ്രസരണ വിതരണ നഷ്ടം ഇന്ത്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായ 18.83% ആയി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ബോര്‍ഡിന്റെ കടബാധ്യത 2004 ലെ 5087 കോടിയില്‍ നിന്നും 2008-ല്‍ 110 കോടിയായി കുറച്ചുകൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ ഇതേ നിലയ്ക്കുള്ള പുരോഗതി അനന്തമായി തുടരുമെന്ന് കണക്കാക്കാന്‍ സാമാന്യബുദ്ധിയുള്ളവരാരും തുനിയുകയില്ല - പ്രത്യേകിച്ചും ബോര്‍ഡിന്റെ നിയന്ത്രണത്തിലല്ലാത്ത ബാഹ്യകാരണങ്ങളാലുണ്ടാകുന്ന അധികബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ .
കല്ക്കരി വിലയിലെ വന്‍വര്‍ദ്ധനവ്, ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം എന്നിവമൂലം കഴിഞ്ഞ ഏതാനും നാളുകളായി ബോര്‍ഡിന്റെ വൈദ്യുതി വാങ്ങല്‍ ചെലവ് കുതിച്ചുയരുകയാണ്. കൂടാതെ കമ്പോളപ്രവര്‍ത്തനം വൈദ്യുതി മേഖലയില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രഗവണ്‍മെന്റ് നയങ്ങളുടെ ഫലമായി വൈദ്യുതിനിരക്കുകളില്‍ ഉണ്ടാകുന്ന വലിയ ചാഞ്ചാട്ടങ്ങളും വൈദ്യുതി ബോര്‍ഡുകളെ സാമ്പത്തിക പ്രസിസന്ധിയിലേക്ക് തള്ളി നീക്കുകയാണ്. 18% ത്തോളം കുറച്ചുകഴിഞ്ഞ പ്രസരണവിതരണനഷ്ടം വന്‍തോതില്‍ ഇനിയും കുറയ്ക്കാന്‍ സാധ്യത കുറവാണ്. വിവിധ ചിലവിനങ്ങളിലുണ്ടാകുന്ന വര്‍ദ്ധനവ് കാരണമുള്ള റവന്യൂകമ്മി നികത്തുന്നതിന് വായ്പയെ ആശ്രയിക്കുക വഴി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കടബാധ്യതകളും ഉയരാനാണ് സാധ്യത. ഈ വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ആഗ്രഹപ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന പ്രവണത റഗുലേറ്ററി സംവിധാനത്തിന് അനുയോജ്യമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
നിരക്ക് വര്‍ദ്ധന നിര്‍ദ്ദേശം തള്ളുന്നതോടൊപ്പം ഒരുകാര്യം കൂടി കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. റവന്യുകമ്മി യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നുണ്ടെങ്കില്‍ കേന്ദ്രനയങ്ങളുടെ ചുവടുപിടിച്ച് താരിഫ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ നിരക്ക് വര്‍ദ്ധനവ് പരിഗണിക്കാന്‍ കമ്മീഷന് തുറന്ന മനസ്സാണുള്ളതത്രേ. ക്രോസ് സബ്സിഡി കുറച്ചുകൊണ്ട് വരികയും അതുവഴി സാധാരണക്കാരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും വന്‍കിടക്കാരുടെ നിരക്കുകള്‍ കുറയ്ക്കുകയും വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സാമ്പത്തികശേഷി കൂടിയ വിഭാഗമെന്ന നിലയ്ക്ക് വന്‍കിട എച്ച്.റ്റി. കമേഴ്സ്യല്‍ വിഭാഗത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം അവരുടെ ക്രോസ് സബ്സിഡി ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ തള്ളിയിരിക്കുന്നത്. ഉയര്‍ന്ന സാമ്പത്തികശേഷി എന്ന പരിഗണന നിരക്ക് വര്‍ദ്ധനവിന് കണക്കിലെടുക്കാന്‍ പാടില്ലെന്നാണ് നിയമത്തിലെയും കേന്ദ്രനയത്തിന്റെയും വിശകലനത്തിലൂടെ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഗാര്‍ഹിക വിഭാഗത്തിലെ സമ്പന്നവിഭാഗത്തിന് മാത്രമായി നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്നാണ് കമ്മീഷന്റെ നിഗമനം.
ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങളെല്ലാം ഭരണഘടനയ്ക്കനുസൃതമായിരിക്കണം എന്നാണ് നീതിപീഠങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയല്ലാത്ത നിരവധി നിയമങ്ങള്‍ സുപ്രീംകോടതി അസാധുവാക്കിയിട്ടുണ്ട്. ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര സോഷ്യലിസ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക്കായി പ്രവര്‍ത്തിക്കുമെന്നാണ് ഭരണഘടന വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യലിസ്റ് സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനശിലയായി ചൂണ്ടിക്കാട്ടുന്ന മൂല്യങ്ങളിലൊന്ന് "എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്, എല്ലാവരും അവരുടെ ശേഷിക്കനുസരിച്ച്'' എന്ന സമീപനമാണ്. ഈ സമീപനം ഏറെ ഫലപ്രദമായി നടപ്പാക്കപ്പെട്ട ഒരു മേഖലയാണ് വൈദ്യുതിരംഗം. ഗ്രാമീണ വൈദ്യുതീകരണവും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള വൈദ്യുതി വിതരണവും കാര്‍ഷിക മേഖലയ്ക്ക് സൌജന്യമായി വൈദ്യുതി നല്കലും സാര്‍വ്വത്രികമായ വൈദ്യുതി ലഭ്യതയുമെല്ലാം ഇന്ത്യന്‍ വൈദ്യുതി മേഖലയുടെ ലക്ഷ്യമായത് ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രോസ് സബ്സിഡി ഈ സമീപനം നടപ്പാക്കുന്നതിനുപയോഗിച്ച മുഖ്യമായ ഉപാധിയുമാണ്.
ഇന്ത്യയിലെ വിവിധ റഗുലേറ്ററി കമ്മീഷനുകള്‍ ഈ സമീപനം കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള താരിഫ് ഉത്തരവുകളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചുവരുന്നത്. കര്‍ണാടക റഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവ് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കുറഞ്ഞ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ പൂര്‍ണ്ണമായി ഒഴിവാക്കിയും വന്‍കിടക്കാരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുമാണ് കര്‍ണാടക റഗുലേറ്റര്‍ ഉത്തരവിറക്കിയിരിക്കുന്നത്. വൈദ്യുതി നിയമത്തിലെ ചില വ്യവസ്ഥകള്‍ മാത്രമെടുത്ത് ഉപയോഗിച്ച് ജനസാമാന്യത്തിന് മേല്‍ നീതീകരിക്കാനാവാത്ത ഭാരം ഏര്‍പ്പെടുത്താന്‍ മുന്‍കാലങ്ങളില്‍ ചില റഗുലേറ്ററി കമ്മീഷനുകള്‍ തുനിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ചില മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. ജനങ്ങളുടെ ചെറുത്തുനില്പ്പും പ്രതിഷേധവുമാണ് ഇതിന് മുഖ്യകാരണമായി കാണാന്‍ കഴിയുക.
ഈ മാറ്റങ്ങളൊന്നും കാണാത്ത കുരുടന്‍മാരെ പോലെ നിയമം വ്യാഖ്യാനിച്ച് നിരക്ക് ഏകീകരണം നടപ്പാക്കാന്‍ കേരള റഗുലേറ്ററി കമ്മീഷന്‍ തുനിയരുതെന്നാണ് അപേക്ഷ. കേന്ദ്രഗവണ്‍മെന്റ് നയങ്ങളുടെ സമ്പന്ന പക്ഷപാതിത്വം എല്ലാക്കാലവും പ്രതിഷേധമേതുമില്ലാതെ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിച്ചുതരുമെന്ന് സാമാന്യബുദ്ധിയുള്ളവരാരും കരുതുകയില്ല. അത്തരം നയങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുമ്പെട്ടാല്‍ കേരള ഗവണ്‍മെന്റ് നിസ്സഹായരായ കാഴ്ചക്കാരാകുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. ജനങ്ങളുടെ പിന്തുണയോടെ ദ്രോഹകരമായ കേന്ദ്രനയങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന ഒരു ഗവണ്‍മെന്റ് കേരളത്തിലുണ്ട്. റഗുലേറ്ററി കമ്മീഷനും അതു മറക്കാതിരിക്കട്ടെ.



Twitter
Digg
Del.icio.us
Slashdot
Furl
Yahoo
Technorati
Newsvine
Googlize this
Blinklist
Facebook
Wikio













