സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു

334

വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ KSEB കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്‌ വി. വി. വിജയന് നൽകി പ്രകാശനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കുറേക്കാലമായി ലക്ഷ്യംവെച്ചിട്ടുള്ള ഒരു പരിഷ്കരണ നടപടിയാണ് വൈദ്യുതി വിതരണത്തിലെ കണ്ടന്റും കാര്യേജും വേര്‍തിരിക്കുക എന്നത്. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകളുടെ ഭാഗമായാണ് സ്വകാര്യവത്കരണം ലക്ഷ്യമിട്ടുള്ള പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നിട്ടുള്ളത്. സ്മാര്‍ട്ട് മീറ്ററുകളുടെ വ്യാപനത്തിന് ഉപയോഗപ്പെടുത്തുന്ന ടോട്ടക്സ് മാതൃക പരോക്ഷമായി കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നതിന് തുല്യമാണ്. കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വൈദ്യുതി നിയമഭേദഗതിയുടെ ഭാഗമായി ബഹുലൈസന്‍സിംഗ് നടപ്പാക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പുതുതായി കടന്നു വരുന്ന ലൈസന്‍സിക്ക് മീറ്ററിംഗ് ഡാറ്റ കിട്ടാന്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കരാറെടുക്കുന്ന കമ്പനികളുടെ സഹായം ഉണ്ടായാല്‍ മതിയാകും. റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കളെ അടര്‍ത്തിയെടുത്ത് സ്വകാര്യകമ്പനികളുടെ വ്യാപാരതാല്‍പര്യം നടത്തിയെടുക്കാന്‍ സഹായകമായ സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുക. അതുകൊണ്ടുതന്നെ ടോട്ടക്സ് മാതൃകയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം അംഗീകരിക്കാവുന്ന ഒന്നല്ല.
ലഭ്യമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ തന്നെ നടപ്പാക്കാനാവുന്ന ബദലാണ് കേരളജനതയുടെ താല്പര്യം. ഈആവശ്യമുയര്‍ത്തി വിവിധങ്ങളായ പ്രക്ഷോഭപ്രചരണങ്ങള്‍ക്ക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നേതൃത്വം നല്‍കുകയാണ്. ജനുവരി 12 ന് ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ധര്‍ണ്ണ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ മാത്രം എന്ന് ബോര്‍ഡ് മാനേജ്മെന്റിനോട് ആവശ്യം ഉയര്‍ത്തും