വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് വിട്ടു നൽകരുത്- തപൻ സെൻ

63

ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ആവശ്യമായ വൈദ്യുതിയെ കമ്പോള നിയന്ത്രണത്തിന് മാത്രമായി വിട്ടു നൽകരുതെന്ന് സി ഐ ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്കും , കാർഷിക മേഖലക്കും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുതി നിയമ ഭേദഗതി ഉയർത്തുന്ന വെല്ലുവിളികൾ എന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തപൻ സെൻ.

വൈദ്യുതി മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ആശയം മുൻ നിർത്തിയാണ് കേന്ദ്ര ഗവൺമെന്റ് നിയമ ഭേദഗതിക്ക് ഒരുങ്ങുന്നതെങ്കിലും, ഫലത്തിൽ ഇത് സ്വകാര്യ കുത്തകകൾക്ക് അമിത ലാഭം ഉണ്ടാക്കുന്നതിന് വഴി തുറക്കും. മാതൃ വ്യവസായമായ വൈദ്യുതി മേഖലയുടെ സ്വകാര്യ വത്ക്കരണം മറ്റ് വ്യവസായങ്ങളുടേയും, കൃഷിയുടേയും നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കും. രാജ്യത്ത് സമരം ചെയ്യുന്ന കർഷകർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന് വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്നതാണെന്ന് തപൻ സെൻ പറഞ്ഞു.

വെബിനാറിൽ പ്രഭാഷണം നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് അംഗം സുധാ മഹാലിംഗം വൈദ്യുതി മേഖലയിലെ സ്വകാര്യവത്ക്കരണം ഉപഭോക്താകൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് പറഞ്ഞു. നിയമത്തിലെ ക്രോസ് സബ്സിഡി നിർത്തലാക്കണം എന്ന വ്യവസ്ഥ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ഗാർഹിക , കാർഷിക ഉപഭോക്‌താക്കളുടെ വൈദ്യുതി ചാർജ് ഗണ്യമായി വർധിപ്പിക്കും. ഇത് മൂലം സാധാരണക്കാർക്ക് വൈദ്യുതി അപ്രാപ്യമാകുന്ന അവസ്ഥ സംജാതമാകും. നിലവിൽ സ്വകാര്യ മേഖലയിലെ വൈദ്യുതി ഉത്പ്പാദകരിൽ നിന്നും ഒരു യൂണിറ്റ് വൈദ്യുതി വാങ്ങിയി ല്ലെങ്കിലും അവർക്ക് വൻ തുക ഫിക്സഡ് ചാർജ് ഇനത്തിൽ നൽകേണ്ടിവരും.

അഖിലേന്ത്യാ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും വെബിനാറിൽ സംസാരിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ രാജ്യത്തെ വൈദ്യുതി ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൃഷിക്കാർ ഉൾപ്പടെ സമസ്ത ജന വിഭാഗങ്ങളേയും ബിൽ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എട്ട് മാസമായി രാജ്യത്തെ കർഷകർ സമരത്തിലാണ്. കൃഷിക്കാരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്നില്ല. വൈദ്യുതി നിയമ ഭേദഗതി നടപ്പിലായാൽ ഉണ്ടാകുന്ന അമിതമായ വൈദ്യുതി വില വർധനവ് കൃഷിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കും. രാജ്യത്തെ എല്ലാ വിഭാഗങ്ങളും ജനങ്ങളും ഒത്ത് ചേർന്ന് വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭ രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സത്യരാജ് വെബിനാറിൽ സ്വാഗതം ആശംസിച്ചു. ബി. പ്രദീപ് മോഡറേറ്ററായിരുന്നു.

https://fb.watch/7no-9J48NN/