ഇടമൺ കൊച്ചി പവർ ഹൈവേ-തിരുവനന്തപുരം ജില്ലയിൽ വിളംബരജാഥ

230

കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതം എത്തിക്കുന്നതിനായി പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി ലൈൻ പ്രവൃത്തി പുനരുജ്ജീവിപ്പിച്ച് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ വരെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.

കേരളത്തിന്റെ ഊർജ മേഖലയുടെ നാഴിക കല്ലും പ്രസരണ മേഖലയുടെ നട്ടെല്ലുമായ ഇടമൺ- കൊച്ചി പവർ ഹൈവേ തടസങ്ങൾ നീക്കി പൂർത്തിയാക്കാൻ ഇടതു പക്ഷ സർക്കാർ നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. ഇടതുപക്ഷ സർക്കാരിന്റെ നേട്ടങ്ങൾ കുത്തക മാധ്യമങ്ങൾ മൂടി വയ്ക്കാൻ മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ,ഈ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി മേഖലയിലെ ജീവനക്കാരും ഓഫീസർമാരും തിരുവനന്തപുരം ജില്ലയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിൽ നവംബർ 15ന് വിളംബര ജാഥയും വിശദീകരണ യോഗങ്ങളും നടത്തി.

യോഗ സ്ഥലങ്ങളിൽ കാണപ്പെട്ട ജന പങ്കാളിത്തം എല്ലാവർക്കും ആവേശം പകരുന്നതാണ്.

വൈദ്യുതവകുപ്പിനും കേരള ജനതക്കും അഭിമാനകരമായ സമ്പൂർണ്ണ വൈദ്യുതീകരണം രാജ്യത്താദ്യമായി കൈവരിച്ച ഏകസംസ്ഥാനമെന്ന നേട്ടം, 2017 ലും 2018 ലും കേന്ദ്ര ഊർജ്ജമന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ്, നീതി ആയോഗ് ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഒന്നാമത്, പള്ളിവാസൽ തൊട്ടിയാർ, ചാത്തങ്കോട്ടുനട, ചെങ്കുളം തുടങ്ങിയ ഒട്ടനവധി പദ്ധതികളുടെ പുനരാരംഭം, ശാസ്ത്രീയമായി ഫോർക്കാസ്റ്റിങ്ങിലൂടെ ലോഡ് ഷെഡിംങ്ങും പവർകട്ടും ഒഴിവാക്കൽ, 25.1 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെയും, 153 മെഗാവാട്ട് കാറ്റിൽ നിന്നുൾപ്പെടെ 205 മെഗാവാട്ട് ഉത്പാദന വർധനവ്, മിഷൻ റി കണക്ടിലൂടെ പ്രളയത്തിലുണ്ടായ വൈദ്യുത തകർച്ച അതിജീവിനം, കെ എസ് ഇ ബിയോടൊപ്പം സർക്കാർ നടപ്പാക്കുന്ന പദ്ധതികളായ കെ-ഫോൺ,
സൗര,ട്രാൻസ് ഗ്രിഡ് 2,ഫിലമെന്റ് രഹിത കേരളം, ഇ മൊബിലിറ്റി,ഇ സേഫ് തുടങ്ങിയ വിഷയങ്ങളും വിശദീകരിച്ചു.

വൈദ്യുതി ബോര്‍ഡിനുണ്ടായ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി നടത്തിയ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം പരിപാടികളെ മികവുറ്റതാക്കി.